2019 നവംബർ 23, ശനിയാഴ്‌ച

ഞങ്ങളുടെ കല്ലടയിൽ

മൂന്നുമുക്കിലെ ഷാപ്പിലന്നൊ-
രന്തിമൂത്ത നേരത്തെങ്ങാൻ
മൂക്കുമുട്ടെ നുര നുണയാൻ പോയതോർക്കുന്നോ..
ഡെസ്കിലടിപിടിതപ്പുതാളം  പാട്ടുമുറുകീ ആരുമറിയാതോസിനൊരു കുടം കള്ളും മോന്തി
കള്ളമറിയാപൈതലന്ന് ആടിത്തിമിർത്തില്ലേ

ഇടിയക്കടവിലെ കൊട്ടകയിൽ
പാട്ട് കേട്ട് നിന്ന കാലം
പൊൻപനമ്പിൻ തൂവൽമേഞ്ഞ് സ്വപ്ന
മായികാപ്രപഞ്ചമായ് നീ നിലകൊൾകെ മാഞ്ഞുപോയതും

വല്യത്തെൽപ്പീ സ്കൂളിൽ
വെച്ചന്നാദ്യപ്രേമക്കതിരാടിയ
വർഷകാല കുളിരിന്റെ കുട നിവർത്താൻ ഇനിയെത്രജന്മം പിറവി വേണ്ടൂ

ഭഗവതിയെഴുന്നള്ളത്ത്,
പുഞ്ചപ്പാടവരമ്പിലൂടെ കുന്നുകയറി
കുരവയിട്ട് നെടുംകുതിരമേലെ ചിറയരികിൽ ചിറ്റുമലയിൽ ചിരപുരാതന ഉത്സവത്തിന് മിഴി തുറക്കുമ്പോൾ വരികയായി പണ്ടു പാടിയ പാട്ടിലെ മഷി പടരാത്ത വരികൾ പോലെ
വരിവരിയായി പ്രിയ കൂട്ടുകാർ

മീശതൻ തളിരുകൾ മൊട്ടിടും കാലം പള്ളിക്കൂടത്തിലെ പൊളിഞ്ഞ ക്ലാസ് മുറികളിലെ പൗരാണിക ചുവർചിത്രങ്ങൾ തോൽക്കുമാ ചിത്രകഥകളിൽ ഇക്കിളിപൂണ്ട് പ്രബുദ്ധരായ നമ്മെ പതിവായി ത്രസിപ്പിച്ച കരിപുരണ്ടൊരു പരസ്യവാചകം ഓർമ്മയുണ്ടോ
വരുന്നു ദുർഗയിൽ ആദിപാപം
വരുന്നു ദുർഗയിൽ ആദിപാപം

ദുർഗയിൽ പാതിരാപ്പടത്തിന് കമ്പി വാതിലിൽ മുട്ടി വിളിച്ചും നാവിൽ രുചിയേറും കടല കൊറിച്ചും മലമുകളിലെ മാനത്ത് പൂത്തിരി വിടർന്നപോൽ മനസ്സിലനേകം പെരുമ്പറകൾ മുഴങ്ങിയ രാപ്പകലുകൾ ഗാനമാലികാ വേളകൾ തോളുരുമ്മി കടന്നുപോയതെത്രവേഗം

പറയുവാനേറെ കഥകൾ ഈ കാറ്റിലുണ്ട് നിറയുവാനേറെ സുകൃതങ്ങളി ഗന്ധത്തിലുണ്ട് അഴിയുവാനിനിയും മുഖംമൂടികൾ
തിരശ്ശീലയിലുണ്ട്
മുള പൊന്തുവാനിനിയും  കവിതകൾ കല്ലടയിലുണ്ട്

വരുവാനിനി ഇത്രമേൽ വിളഞ്ഞതാം കൊയ്ത്തു പാടങ്ങളും
അത്രമേൽ കുഴഞ്ഞതാം
ഇഷ്ടികക്കളങ്ങളും
തൊട്ടുരുമ്മി തണുത്തുറഞ്ഞ
നീർച്ചോലകൾ
സമാധിയിൽ വിറകൊണ്ട കൽപ്പടവുകൾ.

നിറപുഞ്ചിരിയുടെ  നന്ത്യാർവട്ടപ്പൂവ്‌പോൽ വിടർന്ന കിലുക്കാംപെട്ടികളാം
കുഞ്ഞുങ്ങൾ മണ്ണപ്പം ചുട്ടു കളിച്ച പാരിടങ്ങളും
വരുവാനിനി ഇത്രമേൽ സത്യമാം നൊമ്പരങ്ങൾ മനസ്സിലുണ്ടോ

ഒരു മുറ്റമായിരുന്നവർ ശത്രുത മൂത്തപ്പോൾ മണ്ണിലും മനസ്സിലും തീർത്ത മതിലിൻറെ പേരെന്താ
സ്നേഹ മതിലെന്നോ
സ്നേഹ മതിലെന്നോ

സ്നേഹം അതിലെന്നോ കൂടുകൂട്ടിയ ദേശാടന പറവകൾ വിരുന്നെത്തുമാ മുണ്ടകൻ പാടത്ത്
തിനകൾ പൂക്കാതെയും
വിത്തുകൾ വീഴാതെയും
കൊറ്റികൾ തപം ചെയ്യാതെയും സ്മൃതിയിലെ ചില മത്സ്യ വംശങ്ങൾ
നിത്യ വിസ്മൃതിയിലാണ്ടതും വരുംകാലം കഷ്ടകാലത്തിൻറെ കൂത്തരങ്ങാകുവാനെന്നാരറിറിവൂ..

അരുതരുത് പോകരുത് പോയ കാലത്തിൻറെ വസന്തമേ
കാലങ്ങളായ് ഉള്ളിൽനാം കാത്തുവെച്ച
കനവുകളും പേറി പോകരുത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മൺട്രോത്തുരുത്ത്: പ്രകൃതി വരച്ച എസ് വളവിലൂടെ ഒരു സഞ്ചാരം. ശന്തനു കല്ലടയിൽ

ചിലയിടങ്ങൾ അങ്ങനെയാണ്. അവിടെ എത്തുമ്പോൾ നമ്മൾ ശബ്ദം കുറയ്ക്കും, മനസ്സ് തുറക്കും. മൺട്രോത്തുരുത്ത് അങ്ങനെയൊരു ഇടമാണ്. കായലിന്റെ നെഞ്ചിലൂടെ എസ...