2019 ഒക്‌ടോബർ 13, ഞായറാഴ്‌ച

ഏകാങ്കം

നീയൊട്ടു കാണാതെ നിരസിച്ചൊരാ
നേര് കനവിന്റെ ഞെട്ടറ്റുതിർന്നൊരു
പ്രേമഹാരത്തിലെൻ ദുഃഖ പുഷ്പങ്ങളെ 
നെഞ്ചിലേറ്റി, നീവരാക്കിനാവിന്റെ
നിർന്നിദ്രരാവിൽ ഉറങ്ങുവാൻ
ഉള്ളിലെ ജലാർദ്ര ശയ്യയിൽ
ഇലയനക്കങ്ങൾ കാതോർത്ത്
തൂമഞ്ഞിൻജാലക ചില്ലുകളിലൊരു കരതലമായ് നീ വിടരുന്നതും കാത്ത്
നാളുകളെത്രയോ വിഫലം വെളുത്തു.

കണ്ട നാൾ മുതൽ എണ്ണവറ്റാതെ
കത്തി നിൽക്കും വിളക്കുപോൽ നിൻ മുഖമെത്തിടുമ്പോൾ പറയുവാൻ
കഴിയാതെ കടലായ വാക്കുകൾ
ഹൃദയപാശത്തിങ്കൽ ഉറ്റുനോക്കുന്നു.

സഖീ മമ പ്രണയം മൂകമാം പുഴ പോലൊഴുകിയേതോ ദുരയിലൊടുങ്ങും
മുൻപ് കണ്ടുവോ നീ തന്ന മന്ദഹാസങ്ങളിൽ ഒരു രക്ത താരകം പൂത്തുലഞ്ഞ സായന്തനങ്ങളിൽ നിന്മിഴിക്കോണി-
ലൊരു ജലബിംബമായ് എൻ മുഖം.

മനസ്സ് തീർക്കും തീരാ ദാഹത്തിൻ മരുപ്പച്ചകളിൽ നീയാം കുളിരല
മാടി വിളിച്ചപോൽ സുരഭിലമായെന്ന്
വെറുതെ ചിന്തകൾ ചിതറിയ വേളകൾ
വാചാല മൗനങ്ങളാലെത്രയോ വാടാമലരികൾ വാരിവിതറിയ ആകസ്മികസമാഗമങ്ങളെ കോർത്തിണക്കുന്ന വിചാര ഹർഷണങ്ങളിൽ
നീ വരാനിടയില്ലാത്ത വഴിവക്കിലൊരുനാൾ ഏകാങ്ക പ്രേമത്തിൻ മുൾക്കിരീടം ചൂടി
നിന്നെയോർത്തു നിൽക്കെ കുളിരല പോലെ നീ വന്നണയുകിൽ പൂവണിഞ്ഞൊരു  സ്വപ്ന സാമ്രാജ്യത്തിന്നധിപനായ് നിമിഷാർദ്ധമെങ്കിലും വാഴുവാൻ മോഹമില്ലാത്തവരുണ്ടോ

ജീവിതത്തിൻ കൊടുംവേനലിൽ വറ്റിപ്പോകാത്തൊരു പുഴയുടെ
മനസ്സിറമ്പിൽ നീ വന്നു നിൽക്കുമോ
പട്ടു പോകാത്ത പഴയൊരു ദുരാഗ്രഹത്താൽ വ്യഥിതമായൊരെൻ മനസ്സിരമ്പം കേൾക്കുമോ

നഷ്ട ശീർഷകങ്ങളാലേഖനം ചെയ്ത
പെരും തോണിയിലേറി കാലം പോകയായി ഭൂപടങ്ങളിലെ വേർതിരിച്ച വരമ്പുകളിൽ എവിടെയോ ഒച്ചയില്ലാതെ കാൽപ്പാടുകളായി നാം ഓർമ്മകളിൽ മാത്രം  മരിച്ചുവീഴുന്നു

പൊയ്പോയ വസന്തങ്ങൾ വറുതിയുടെ
ചുമടിറക്കിയ ചുരങ്ങളും താണ്ടി
മഴയും വെയിലും പോകയായി
നാം നമ്മോട് പറയാതെ പറയും കഥകളിൽ ഇനിവരുംകാല സന്ധ്യതൻ  കുളിർ കാറ്റിൽ
മറുകഥയില്ലാത്ത വികലമാമോർമ്മകളായി മനസ്സിൻറെ ഭൂപടങ്ങളിൽ നമ്മളാൽ വേർതിരിച്ച വരമ്പുകളിലെവിടെയോ
സ്വാസ്ഥ്യമില്ലാത്ത കാൽപ്പാടുകളായ്
നാം എന്നെന്നേക്കുമായ് മരിച്ചുവീഴുന്നു.

©ശന്തനു കല്ലടയിൽ
2011

2019 ഒക്‌ടോബർ 10, വ്യാഴാഴ്‌ച

തമ്മിൽ പറഞ്ഞവ


കവിത

കാത്തിരിപ്പൂ മനുഷ്യാ മരണം നിന്നെ കാത്തിരിക്കുവാനിനിയൊരു
ജന്മമില്ലായ്കയാൽ
സ്നേഹ സമ്പന്നരാകാം നമുക്കിനി

മിത്രങ്ങളായ് കൈ പിടിച്ചു നടക്കെ നേർക്കുനേർ അന്യരാകുന്ന നമ്മളിൽ
പ്രേമം വിതച്ച വാക്കുകളന്യമായ്
ഓർത്തു പോകുന്ന ശിഷ്ട കാലത്തിൽ സ്വദുഃഖമല്ലാതെ മറ്റൊന്നുമില്ല.

പൊയ്മുഖങ്ങളാൽ പുഞ്ചിരിക്കുവോർ
മലിനമാനസം തുറന്നുകാട്ടല്ലേ
ഉള്ളിന്നുള്ളിൽ വന്നുമുരളുന്ന ഹിംസ്ര ജന്തുവിനെ കാട്ടിലേക്കാട്ടിയകറ്റണേ

നന്മകൾ കത്തും വിളക്കിലെത്തിരി
തിന്മകളായി കറുത്തുപോയെന്നാലും
ഇടനെഞ്ചിലെ  ഘടികാര ശബ്ദം നിലച്ചു പോയാലും കെട്ടു പോകല്ലേ നമ്മളിൽ കുടികൊണ്ട തനിമയും നന്മയും.!

(2013 ൽ എഴുതിയത്)

കൂട്ടരേ

കാണാമിനിയും പ്രിയ സുഹൃത്തേ കാലപ്രവാഹത്തിൻ തിരശ്ശീലവീഴുമീ നാടകാന്ത്യത്തിനും മുൻപേ
സ്നേഹ മന്ദാരങ്ങൾ പൂവിട്ടൊരോർമ്മ
ച്ചുവട്ടിൽ കാണാം വീണ്ടുമൊരുനാൾ

വെറുതെയെന്നറിയാതെ
വിഫലമെന്നോർക്കാതെ
സ്നേഹം തുളുമ്പിപ്പറഞ്ഞ വാക്കുകൾ
സംവത്സരങ്ങളുടെ മറുകരെ നിന്ന് സൗഹൃദത്തിന്നരൂപിയാം ചരടിൽ ദീപ്തസ്മരണകൾക്കായ്
നാമൊന്നായി കോർത്ത വാടാമലരുകൾ.

കൂട്ടരെ,
ലോകമെത്ര പരീക്ഷകളായി
പറഞ്ഞുപോയി
കോലം മാറാതെ പ്രേതമായലഞ്ഞൂ ചിലർ വ്യർത്ഥമോഹങ്ങളെ പിണ്ഡം
വെച്ചു പിരിഞ്ഞു ചിലർ
സ്വർഗ്ഗരാജ്യം പകുത്ത നിറമെഴും
സ്വപ്നം പട്ടുപോയപ്പോൾ സ്വന്തം
ഹൃത്തിൽ ആത്മാഹൂതി നടത്തി രക്തസാക്ഷികളായി പെറ്റുപെരുകി ചിലർ.

കൂട്ടരെ,
തമ്മിൽ നോവാതെ നുള്ളിഘടിപ്പിച്ച
കൗമാര കളിത്തീവണ്ടി തൻ  കണ്ണിപൊട്ടി ച്ചിതറിയോടിയ നമ്മൾ ഭൂതലത്തിന്റെ നാനാ ദിക്കിൽ നിന്നും വീണ്ടുമൊന്നിച്ചൊരു പൂമരച്ചില്ലയിൽ വന്നിരിക്കാൻ മോഹമാകുന്നില്ലേ...

കർബലയിലെ മേൽപ്പാലത്തിൽ പതിവായി
കൈനീട്ടും വിശപ്പിന് ചോറ്റ്പൊതികൾ കാണിക്കവെച്ച് മധ്യാഹ്നത്തിൽ ഒരേ പൊതിക്ക് ചുറ്റുമിരുന്ന് കാണാത്തൊരമ്മ വേവിച്ച പ്രതീക്ഷകളുണ്ടതുപോലൊരു നാൾ
സ്നേഹ മന്ദാരങ്ങൾ പൂവിട്ടൊരോർമ്മച്ചുവട്ടിൽ കാണുമോ നമ്മൾ വീണ്ടും ...

കൂട്ടരേ
മേഘമടകൾ വന്യമായ് ഗർജിക്കും
ഗഗനം കടന്ന്
ദിനകരൻ പള്ളിയുറങ്ങും ജലമേടയുണർത്താതെ
കാതങ്ങൾക്കകലെ നിന്നും
തേന്മഴച്ചാറ്റൽ പോലൊരുസ്വരം കാതിലലതല്ലി
ഒന്നൊന്നായ് ഓർമ്മകൾ പെയ്തിറങ്ങിയ
ആ രാവിൽ ഒരുനാളുമസ്തമിക്കാത്ത സൗഹൃദം സഹർഷം സവിധം നിറഞ്ഞു...!

©ശന്തനു കല്ലടയിൽ
(2011 ഇൽ എഴുതിയ കവിത)

മൺട്രോത്തുരുത്ത്: പ്രകൃതി വരച്ച എസ് വളവിലൂടെ ഒരു സഞ്ചാരം. ശന്തനു കല്ലടയിൽ

ചിലയിടങ്ങൾ അങ്ങനെയാണ്. അവിടെ എത്തുമ്പോൾ നമ്മൾ ശബ്ദം കുറയ്ക്കും, മനസ്സ് തുറക്കും. മൺട്രോത്തുരുത്ത് അങ്ങനെയൊരു ഇടമാണ്. കായലിന്റെ നെഞ്ചിലൂടെ എസ...