2026 മേയ് 19, ചൊവ്വാഴ്ച

മൺട്രോത്തുരുത്ത്: പ്രകൃതി വരച്ച എസ് വളവിലൂടെ ഒരു സഞ്ചാരം. ശന്തനു കല്ലടയിൽ

ചിലയിടങ്ങൾ അങ്ങനെയാണ്. അവിടെ എത്തുമ്പോൾ നമ്മൾ ശബ്ദം കുറയ്ക്കും, മനസ്സ് തുറക്കും. മൺട്രോത്തുരുത്ത് അങ്ങനെയൊരു ഇടമാണ്. കായലിന്റെ നെഞ്ചിലൂടെ എസ് വളവായി നീളുന്ന ഈ വഴി മനുഷ്യൻ അല്ല പ്രകൃതിയാണ് വരച്ചത് എന്ന് തോന്നിപ്പിക്കുന്ന ഒരു സൃഷ്ടിയാണ്. കായലിന്റെയും നാട്ടിൻപുറത്തിന്റെ നിശബ്ദതയുടെയും മധ്യത്തിൽ വളർന്ന ഈ എസ് വളവ്, ഇന്ന് മൺട്രോത്തുരുത്തിന്റെ തിരിച്ചറിയലായി മാറിയിരിക്കുന്നു. ചെമ്മീൻ കെട്ടുകളും കായലും ചേർന്നൊരുക്കുന്ന കാഴ്ചകൾ കാണാനും അനുഭവിക്കാനും ആയി ദിവസേന തന്നെ ഇവിടെ സന്ദർശകരെത്തുന്നു. വലിയ ടൂറിസം കേന്ദ്രങ്ങളിലെ തിരക്കുകൾ ഇല്ലാതെ സാധ്യതയുടെ സൗന്ദര്യമാണ് മൺട്രോത്തുരുത്ത് മുന്നോട്ടുവയ്ക്കുന്നത്. രാവിലെയും സന്ധ്യയിലെയും കാഴ്ചകൾ ഇവിടെ വ്യത്യസ്തമാണ്. മേഘങ്ങൾ പാളികളായി നിരന്നു നിൽക്കുന്ന ആകാശവും കായലിൽ പ്രതിഫലിക്കുന്ന വെളിച്ചവും ചേർന്ന് എസ് വളവിനെ ജീവിച്ചിരിക്കുന്ന ചിത്രമാക്കി മാറ്റുന്നു. ചെറുവള്ളങ്ങളിൽ കയറി കായൽ ചുറ്റി സഞ്ചരിക്കുമ്പോൾ ചെമ്മീൻ കെട്ടുകളുടെ ഇടയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ താളം മനസ്സിനെ ശാന്തമാക്കും. ഒരുകാലത്ത് നാട്ടുകാരുടെ ഉപജീവനത്തിന്റെ ഭാഗമായിരുന്ന ചെമ്മീൻ കെട്ടുകൾ ഇന്ന് പ്രദേശത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. അവയെ അടുത്തറിയാൻ എത്തുന്ന സന്ദർശകർക്ക് തുരുത്ത് ഒരു പഠന കേന്ദ്രം കൂടിയാണ്. പ്രകൃതിയോടൊപ്പം ജീവിക്കാൻ പഠിപ്പിക്കുന്ന അനുഭവങ്ങൾ ഇവിടെ സുലഭമാണ്. 

മൺട്രോത്തുരുത്തിലെ എസ് വളവിൽ നിന്നാരംഭിക്കുന്ന ചെറുവള്ള യാത്ര, അഷ്ടമുടിക്കായലിന്റെയും കല്ലടയാറിന്റെയും തീരങ്ങളിലൂടെയാണ് മുന്നേറുന്നത്. കണ്ടൽക്കാടുകളും കൈത്തോടുകളും ചുറ്റി കുഞ്ഞുകുഞ്ഞ് ജലവഴികൾക്കിടയിലൂടെ സഞ്ചരിക്കുമ്പോൾ പ്രകൃതി തന്നെ യാത്രക്കാരനോട് സംസാരിക്കുന്ന അനുഭവം ലഭിക്കും. നഗരജീവിതത്തിന്റെ തിരക്കും ശബ്ദവും വിട്ട്, ജലവും കാറ്റും പക്ഷികളും മാത്രമുള്ള ലോകത്തേക്ക് കടക്കുന്ന ഈ യാത്ര, ഒരിക്കൽ അനുഭവിച്ചാൽ പിന്നീടൊരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മയായി മനസ്സിൽ പതിയുന്നു. അഷ്ടമുടിയുടെ ഈ ശാന്തമായ ജലപാതകൾ, മൺട്രോത്തുരുത്തിന്റെ ആത്മാവിനെയാണ് തുറന്നു കാട്ടുന്നത്.

ഈ യാത്രയുടെ മറ്റൊരു മുഖമാണ് കായൽജീവിതത്തിന്റെ തനിമയാർന്ന രുചികൾ. അഷ്ടമുടിക്കായലിൽ നിന്നും പിടിക്കുന്ന കരിമീനും ഞണ്ടും കൊഞ്ചും ഉൾപ്പെടെയുള്ള മത്സ്യവിഭവങ്ങൾ, ഇവിടെത്തന്നെ പാകം ചെയ്യുന്ന രീതിയിൽ ആസ്വദിക്കുമ്പോൾ അതിന്റെ യഥാർത്ഥ സ്വാദറിയാം. ജലാശയങ്ങളോടൊപ്പം വളർന്ന നാട്ടുചരിത്രവും ജീവിതശൈലിയും ഭക്ഷണത്തിലേക്കും ഒഴുകിയെത്തുന്നതുപോലെ തോന്നും. മൺട്രോത്തുരുത്തിൽ ഒരു വള്ളയാത്ര, പ്രകൃതിയും സംസ്കാരവും രുചിയും ഒന്നിച്ചു ചേരുന്ന സമ്പൂർണ അനുഭവമായി മാറുന്നതിന്റെ കാരണവും അതുതന്നെയാണ്.

വികസനത്തിന്റെ പേരിൽ പ്രകൃതിയെ കീറിമുറിക്കുന്ന ഇക്കാലത്ത് മൺട്രോത്തുരുത്ത് പോലുള്ള ഇടങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും ഓർമിപ്പിക്കുന്നു. ഇവിടെ ഉള്ളത് കൃത്രിമ വിനോദങ്ങൾ അല്ല മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സമതുലിതമായ ബന്ധമാണ്. ടൂറിസം എന്ന വാക്കിന് അപ്പുറം തുരുത്ത് ഒരു ജീവിത ബോധമാണ്. തിരക്കുകളിൽ നിന്ന് അല്പം അകലം പിടിച്ച് ശബ്ദമില്ലാതെ ഒഴുകുന്ന കായലിനോട് ചേർന്ന് നിൽക്കാൻ മനുഷ്യനെ പഠിപ്പിക്കുന്ന ഒരിടം. ഈ എസ് വളവിലൂടെ ഒരിക്കൽ നടന്നാൽ പിന്നെ ഒരു സ്ഥലമായി മാത്രം നമ്മളിൽ നിൽക്കില്ല എസ് വളവ്, ഇന്ന് വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറിയിരിക്കുകയാണ് ഇവിടം. ഈ ജനപ്രിയത തന്നെ ഒരു മുന്നറിയിപ്പായി മാറേണ്ട സമയമാണിത്. ചെമ്മീൻ കെട്ടുകളും കായലും ചേർന്ന് രൂപപ്പെട്ട ഈ പരിസ്ഥിതി സംവിധാനം വളരെ നിസ്സാരമായി തകരാവുന്നതാണ്. അനിയന്ത്രിതമായ സഞ്ചാരം, മാലിന്യ നിക്ഷേപം, പ്ലാസ്റ്റിക് ഉപയോഗം, കായലിലേക്കുള്ള മലിനജല ഒഴുക്ക് ഇവയെല്ലാം ഈ പ്രദേശത്തിന്റെ ഭാവിക്ക് ഭീഷണിയാകുന്നു. പ്രകൃതിയുടെ താളം നഷ്ടപ്പെട്ടാൽ വിനോദസഞ്ചാരത്തിന്റെ ആകർഷണവും സ്വാഭാവികമായി നഷ്ടപ്പെടും. എത്ര പണം ചെലവാക്കിയിട്ടും ജനങ്ങളുടെയും ജനപ്രതിനിധികളുടെയും നിരന്തര ഇടപെടലുകൾ ഉണ്ടായിട്ടും അഷ്ടമുടിക്കായലിലെ മാലിന്യ പ്രശ്നം പരിഹരിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല എന്നത് ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആണെന്നത് നാം മറന്നുകൂടാ. നഗരമാലിന്യവും ഇന്ധന മാലിന്യവും കൊല്ലം കായലിനെ (അഷ്ടമുടിക്കായൽ) നിർജീവാവസ്ഥയിൽ ആക്കിയിട്ട് കാലം ഏറെ ആയതാണ്. വികസനവും സംരക്ഷണവും തമ്മിലുള്ള സമതുലിതത്വമാണ് തുരുത്തിന് ഏറ്റവും ആവശ്യം. സൗകര്യങ്ങൾ ഒരുക്കണം പക്ഷേ പ്രകൃതിയെ കീറിമുറിച്ച് കൊണ്ടല്ല. നിയന്ത്രിത ടൂറിസം, നാട്ടുകാരുടെ പങ്കാളിത്തം, പരിസ്ഥിതി സൗഹൃദ സംവിധാനങ്ങൾ ഇവയെല്ലാം ചേർന്നാൽ മാത്രമേ ഈ പ്രദേശം ദീർഘകാലം നിലനിൽക്കുകയുള്ളൂ. ഇവിടെ അധികാരികളും ജനപ്രതിനിധികളും ഒരുപോലെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട സമയമാണ്. നിയമങ്ങളും നിയന്ത്രണങ്ങളും വാഗ്ദാനത്തിൽ മാത്രം ഒതുക്കരുത്. സന്ദർശകരും തങ്ങളുടെ ഉത്തരവാദിത്വം തിരിച്ചറിയണം. മാലിന്യം ഇവിടെ ഉപേക്ഷിക്കരുത്. കായലിനെ ബുദ്ധിമുട്ടിക്കരുത്. ശബ്ദം കുറയ്ക്കുക. ഇതൊക്കെയാണ് മൺട്രോതുരുത്ത് നമ്മോട് ആവശ്യപ്പെടുന്നത്. ഒരു വിനോദ കേന്ദ്രം മാത്രമല്ല പ്രകൃതിയും മനുഷ്യരും തമ്മിലുള്ള സഹവർത്തിത്വത്തിന്റെ പരീക്ഷണഭൂമിക കൂടിയാണ് ഈ എസ് വളവ്. നാളെയും അതേ സൗന്ദര്യത്തോടെ നിലനിൽക്കണമെങ്കിൽ ഇന്നുതന്നെ സംരക്ഷണത്തിന്റെ വഴി തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇതൊരു നിർദ്ദേശമല്ല, ഒരു നിർബന്ധമാണ്.

Santhanu kalladayil
9605969159


2026 ഫെബ്രുവരി 9, തിങ്കളാഴ്‌ച

ആറ്റു തീരവും ജാതിക്ക മരവും ഞാനും


ഉച്ചഭക്ഷണത്തിന്റെ ഇടവേളയ്ക്കുള്ള ബെൽ അടിക്കുമ്പോൾ,
ഞങ്ങൾക്കുള്ളിൽ ഒരു പുഴ ഒഴുകിത്തുടങ്ങുമായിരുന്നു.
അത് സ്കൂൾ വളപ്പിനുള്ളിലെ പുഴയല്ല.
സ്കൂൾ വിട്ട് അല്പം ദൂരെ, കല്ലടയാറിന്റെ ആറ്റുതീരമാണ്.
ചോറ്റുപാത്രം കയ്യിൽ പിടിച്ച്,
പുസ്തകബാഗ് ക്ലാസ് മുറിയിൽ ഉപേക്ഷിച്ച്,
ഞങ്ങൾ കൂട്ടുകാർ ആറ്റുതീരത്തേക്ക് നടന്നു പോകും.
അന്ന് ഉച്ചയ്ക്ക് വിശപ്പിനേക്കാൾ വലുതായിരുന്നു സ്വാതന്ത്ര്യം.
കല്ലടയാർ അന്ന് വെറും ഒരു പുഴയല്ല;
ഞങ്ങളുടെ കുട്ടിക്കാലത്തിന്റെ കളിസ്ഥലവും രഹസ്യശാലയും ആയിരുന്നു.
അങ്ങനെ ഒരിക്കൽ —
“ഒരു വീട്ടിൽ ജാതിക്കയുണ്ട്… പോകാം”
എന്ന് ആരോ പറഞ്ഞു.
മറ്റൊരാളുടെ പറമ്പിൽ നിൽക്കുന്ന മരത്തിലെ ഫലം പറിക്കാം
എന്ന വാക്കിന് അന്ന് വലിയ കുറ്റബോധമൊന്നുമില്ല.
കുട്ടികളുടെ ഉള്ളിലെ “കുറുമ്പ്” മാത്രമായിരുന്നു അത്.
കയ്യിൽ ചോറ്റു മാത്രം.
ജാതിക്ക പറിച്ച് അതേ പാത്രത്തിലിട്ട് മടങ്ങാം.
അതിലപ്പുറം ഒരു കണക്കുകൂട്ടലുമില്ല.
ഈ ജാതിക്ക നമുക്കെന്തിന് എന്ന് പോലും അറിയില്ലായിരുന്നു.
ജാതിക്കമരത്തിന്റെ കീഴിൽ നിൽക്കുമ്പോൾ
ഞങ്ങൾ വലിയ കള്ളന്മാരെപ്പോലെ അല്ല;
ചെറിയ ക്ലാസിലെ കുട്ടികളായിരുന്നു.
പക്ഷേ ആദ്യം തന്നെ പിടിക്കപ്പെട്ടു.
വീട്ടുകാരും,
പിന്നാലെ ഒരു ചെറുപ്പക്കാരനും വന്നു.
കുറെ വഴക്ക് കേട്ടു.
കുറെ ശബ്ദങ്ങൾ കേട്ടു.
ഞാൻ തിരിഞ്ഞു നോക്കുമ്പോൾ —
കൂടെയാരും ഇല്ല.
പോരാളികൾ എവിടെയോ ഓടി മറഞ്ഞിരിക്കുന്നു.
ഞാൻ മാത്രം.
ജാതിക്കയും,
ചോറ്റുപാത്രവും,
കുറ്റബോധവും.
അന്ന് മൂന്നാം ക്ലാസിലോ നാലാം ക്ലാസിലോ ആയിരിക്കണം.
1987-നും 1989-നും ഇടയിൽ എവിടെയോ.
സമയം കടന്നുപോയി.
ജീവിതം പല വഴികളിലൂടെ ഒഴുകി.
പക്ഷേ ആ ജാതിക്കമരം,
ആ ചെറുപ്പക്കാരന്റെ ശബ്ദം,
ഒറ്റയ്ക്ക് നിൽക്കുന്ന ആ കുട്ടി —
ഇതൊക്കെ ഉള്ളിൽ എവിടെയോ നിന്നിരുന്നു.

മൺട്രോത്തുരുത്തും ശിങ്കാരപ്പള്ളിയും
എന്റെ കുട്ടിക്കാലത്തിന്റെ വലിയ ഭാഗമാണ്.
ഞാൻ ആരാണ്, എന്താണ്
എന്നൊക്കെ എന്റെ ഓർമ്മകളോട്
ഉരച്ചു നോക്കാൻ ഞാൻ എത്തുന്ന നാടുകൾ.
കഴിഞ്ഞ ആഴ്ച
മൺട്രോത്തുരുത്ത് വഴി വീണ്ടും യാത്ര ചെയ്തു.
പ്രധാന റോഡിലൂടെ
അതിന് മുമ്പും എത്രയോ തവണ പോയിട്ടുണ്ട്.
ഓരോ തവണയും
ആ വഴിക്ക് ഒരു ഓർമ്മ
കണ്ണാടിപോലെ മിന്നും.
പക്ഷേ ഇത്തവണ
ഞാൻ വണ്ടി നിർത്തി ഒന്ന് നോക്കി.
അവിടെ —
ആ വീട് ഉണ്ട്.
അതിന് മുന്നിൽ
ആ ജാതിക്കമരം
ഇപ്പോഴും തല ഉയർത്തി നിൽക്കുന്നു.
മരം വളർന്നു.
ഞാനും വളർന്നു.
പക്ഷേ
അതിന്റെ തണലിൽ നിന്നിരുന്ന
ആ കുട്ടി
എവിടെയെങ്കിലും മാറിയോ?
അന്ന് ജാതിക്ക പറിക്കാൻ പേടിച്ച കുട്ടി,
ഇന്ന് ഓർമ്മകൾ പറിച്ചെടുക്കുകയാണ്.
മരം ഇപ്പോഴും നിൽക്കുന്നു
എന്നറിഞ്ഞപ്പോൾ
എന്തോ ഒന്ന് ഉള്ളിൽ വിതുമ്പി.
ജീവിതം എത്ര മാറിയാലും,
ചില മരങ്ങൾ നമ്മെ കാത്തുനിൽക്കും,
കുറ്റവും കുസൃതിയും
കുട്ടിക്കാലവും
ഒക്കെ ചേർത്ത്.
“നീയെന്നെ മറന്നോ?”
എന്ന്
ആ മരം എന്നോട് ചോദിക്കുന്നതുപോലെ തോന്നി.
ആറ്റുതീരങ്ങൾ അങ്ങനെയാണ്.
അവിടെ നിന്നും നമ്മൾ ഏറെ ദൂരം പോകും.
പക്ഷേ
അവ നമ്മളെ
ഒരിക്കലും വിട്ടുപോകില്ല.
◼️
Santhanu Kalladayil 

2025 ജൂൺ 23, തിങ്കളാഴ്‌ച

ഇടവഴിയിലെ നീ

ഒരിടവഴിയിൽ

വേലിപ്പൂക്കളുടെ താലപ്പൊലി 

പതിവായി  കാണാം

വ്യത്യസ്ത നിറങ്ങളിൽ 

മണങ്ങളിൽ വരെ .


കാലാന്തരങ്ങളിൽ പൂത്തും 

തളിർത്തും

കരിഞ്ഞും അവ  നിൽക്കുന്നു .


വളവും തിരിവുമുള്ള 

ഇടവഴി എപ്പോഴും നടന്നുകൊണ്ടേയിരിക്കും.

വളവിനപ്പുറം  ചിലപ്പോൾ

കളഞ്ഞുപോയൊരു 

പൂർവ്വവസന്തത്തെ 

കണ്ടുമുട്ടിയെന്നു വരും.

വഴിമുറിഞ്ഞ പോലെ  ഓർമ്മകൾ നിൽക്കും ,

പിന്നെ  ഉള്ളൊന്നു പിടയും.!


ഇടവഴിയിലെ കൊടുംവളവിൽ 

ഈ  വാരം ബ്ലയിഡ്കാരൻ   മുന്നിൽ 

പെടല്ലേയെന്ന്  കൊതിക്കെ  

പഴയ സാറിനെ പൊടുന്നനെ കാണും 

ചെന്ന് മിണ്ടണോ എന്നൊരു 

ചൂരൽച്ചുനയോർമ്മ തുടയിൽ 

വേഗത്തിൽ  താളം പിടിക്കും.

  

മനസ്സ് മുഴുവൻ ഒരാളെ നിനച്ച്

നടന്നാൽ വരുന്നതെല്ലാം

ഒരേ പുള്ളിപ്പാവാടയാണെന്ന് തോന്നും


കർപ്പൂര മണമുള്ള സന്ധ്യകളും

മാണിക്യ ചെമ്പഴുക്കയും 

ഇടം കണ്ണാൽ കവർന്നെടുത്ത 

കവിൾ കുങ്കുമച്ചുഴികളും   

കാലങ്ങളോളം കനവിൽ മാറാല 

മൂടി കിടക്കും


ഒരുവേള നീയെനിക്കെന്നു 

ഹൃദയത്തിൽ തൊട്ട മുദ്രകൾ 

ഓർമ്മയിലോമനിച്ച് 

കാലം പിന്നെയും ധമനികളിൽ 

വേദനയിറ്റിച്ച് ഒഴുകും


ഒരിടവഴി നിന്നിൽ തുടങ്ങി 

നിന്നിലവസാനിക്കും

വേലിയിലാകെ മതിലുകൾ പരകായം പ്രവേശിക്കും 

ഇടവഴി റോഡാകും

മറന്നു കാണുമെന്ന് കരുതി

വെറുതെ പൂമണമുള്ള സന്ധ്യകളെ

നെഞ്ചിൽ  പേറും

വഴി പിന്നെയും നീളുകയാണല്ലോ 

ആരോരുമറിയാതെ

നമ്മളിങ്ങനെ കാലങ്ങളോളം 

നടക്കുകയാണല്ലോ.

വല്ല്യത്തേയ്ക്കുള്ള വഴികൾ


നിറമുള്ളൊരോർമ്മയാ

ണെന്നിൽ

നീളുമൊരു കവിതയെന്നപോൽ
ഹൃദയം
തുടിച്ച കാലം


നീയാം സ്നേഹസുമത്തിൻ
പരിമളമടർന്നെന്നിൽ
തളിർ സ്പർശമലിഞ്ഞ
പെരുമലർ കാലം

നിലാവിലൊരോണ പ്പുടവയണിഞ്ഞ് കരവും കവർന്നു ഞാൻ നിന്നകാലം
ഒരശകൊശൽ പാട്ടിന്നോർമ്മയിൽ
ചിറകു വീശിക്കുഴഞ്ഞ പൂമ്പാറ്റ ഞാൻ

കടവിനിക്കരെ നീയിരിക്കും തോണിയിൽ കനവുകൾ എത്രയോ തുഴയെറിഞ്ഞു 

ആരാരുമറിയാതെ മഴക്കുടകൾ പാറുന്നു
കല്ലടയാറ്റിലെൻ മൗന ജലോത്സവം

ഒരു നോക്ക് കാണുവാൻനിന്നിലൂടൊ ഴുകുമൊരുപുഴയുടെ മനസ്സിറമ്പിൽ വന്ന് നിൽക്കുന്നു മഴയാൽ കുതിർന്നൊരു ചൂണ്ടക്കാലം


പഴകിയ വീഞ്ഞിന്റെ ലഹരിയെന്നല്ലേ പ്രണയിനിയുടെയഴകിനെ വാഴ്ത്തിയ പ്രിയ ഗീതത്തിലന്നേ ആരോ കുറിച്ചതും

വേലിപ്പൂക്കൾ തുന്നിയ പാവാടയുലയുന്നു നിന്റെ മിന്നലാട്ടം മനസ്സിൽ തെളിയുന്നു 

അകലെയായി അനുരാഗ ചിരിയലകൾ ഉയരുന്നു
ഓടിയകലുന്ന പാദസരമേളം നെഞ്ചിൽ ഉണരുന്നു

 
ഹൃത്തിലന്നൊട്ടിച്ചൊരനുരാഗ മഞ്ഞിനെ നുണഞ്ഞങ്ങനെ 

കാലമിരുളവേ
നിറയുമാകാശ നക്ഷത്ര ലോകത്തിൽ
ശുഭ്ര ദീപ്തിയായി നീ കാലയവനികയിൽ നിറഞ്ഞു നിൽക്കുന്നു.

വല്യത്തെൽപ്പീ സ്കൂളിൽ
വെച്ചന്നാദ്യ പ്രേമക്കതിരാടിയ

വർഷകാലക്കുളിരിന്നെവിടെ

നിറമെഴുമോർമ്മകളുടെ കുട നിവർത്തുവാൻ ഇനിയുമെത്ര ജൻമം പിറവി വേണ്ടൂ...


ശന്തനു കല്ലടയിൽ

2022 ഡിസംബർ 6, ചൊവ്വാഴ്ച

സ്വപ്നം

മനസ്സിലൊളിപ്പിച്ചൊരിഷ്ടമിന്ന്  

നിറയെ നിറങ്ങളിൽ പൂവിടുമ്പോൾ 

കാറ്റലകൾ അവളുടെ സ്നേഹഗന്ധം  

എന്നിലോർക്കാപ്പുറത്ത് കുടഞ്ഞിടുന്നു

 

മനസാം പുഴയിലെ ഓളങ്ങളിൽ 

നാമൊരു കടലാസ് വഞ്ചിയിൽ പായും 

തീരത്ത് പൂത്താലമേന്തി നിൽക്കുന്നൂ 

നിന്നെ ഞാൻ പ്രണയിച്ച ഭൂതകാലം 


പൂക്കാൻ മറന്നൊരു ചില്ലയിൽ നിന്നും 

കേൾക്കാൻകൊതിച്ചൊരുപാട്ടാണു നീ

രണ്ട് കണ്ടുമുട്ടാക്കിനാവിതൾ പോലെ  

നാം വീണ്ടുമെത്തുമീ   പൂഞ്ചില്ലയിൽ 


പണ്ട് പണ്ടേ വേർപിരിഞ്ഞതാം  നമ്മുടെ 

സങ്കടപ്പൊരുളുകൾ  വീശിത്തണുക്കുന്നു     

കണ്ടുവോ കാലമേ കൈവിരൽ തുമ്പാൽ 

തൊട്ടുനോക്കുന്നു സ്വപ്നമോ മിഥ്യയോ

2022 നവംബർ 12, ശനിയാഴ്‌ച

2022 ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

സ്വയം

പ്രണയ മരച്ചില്ലയിൽ കണ്ടുവോ 

ഒരു കുടന്നപ്പൂവിലുറങ്ങും 

പലകിനാവിൻ പറുദീസ തേടും 

വിരഹിയാമൊരു വിഷാദ കാലത്തെ

മൺട്രോത്തുരുത്ത്: പ്രകൃതി വരച്ച എസ് വളവിലൂടെ ഒരു സഞ്ചാരം. ശന്തനു കല്ലടയിൽ

ചിലയിടങ്ങൾ അങ്ങനെയാണ്. അവിടെ എത്തുമ്പോൾ നമ്മൾ ശബ്ദം കുറയ്ക്കും, മനസ്സ് തുറക്കും. മൺട്രോത്തുരുത്ത് അങ്ങനെയൊരു ഇടമാണ്. കായലിന്റെ നെഞ്ചിലൂടെ എസ...